Thursday, March 7, 2024
പരിയാനമ്പറ്റ ക്ഷേത്രം
Saturday, March 2, 2024
കലിക്കു ശാപം കിട്ടിയ കഥ
കലിക്കു ശാപം കിട്ടിയ കഥ
🌹🌹🌹🌹🌹🌹
ദേവ വംശത്തിൽ ഇന്ദ്രസേനൻ എന്നൊരു രാജാവുണ്ടായിരുന്നു .ഭക്തനും സമർത്ഥനുമായിരുന്ന ഇന്ദ്ര സേനനിൽ കലി അസൂയാലുവായിരുന്നു. എങ്ങനെയും ദേവവംശത്തിൽ നിന്നും ഇന്ദ്രസേനനെ നിഷ്കാസനം ചെയ്യാൻ കലി ആഗ്രഹിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാൽ ധാർമികനായ ഇന്ദ്രസേനനെ ബാധിക്കാൻ യാതൊരുവിധ അവസരവും കലിക്കു ഉണ്ടായിരുന്നില്ല അങ്ങനെയിരിക്കെ ഒരുദിവസം ഇന്ദ്രസേനൻ സന്ധ്യാവന്ദനത്തിന് തയ്യാറാവുകയായിരുന്നു. ആ സമയം ഇന്ദ്രസേനന്റെ അതിസുന്ദരിയായ പത്നി പൂജാദ്രവ്യങ്ങളുമായിഅദ്ദേഹത്തിന്റെ അടുത്തെത്തി. ഈ അവസരം പ്രയോജനപ്പെടുത്തി ഇന്ദ്ര സേന പത്നിയിൽ പ്രവേശിക്കാമെന്നു കലി തീർച്ചയാക്കി. കലിപ്രവേശിച്ചപ്പോൾ ഇന്ദ്രസേന പത്നി വിലാസവതിയായി തീർന്നു. അവർപ്രേമപൂർവംകടാക്ഷിച്ചുകൊണ്ട് ഭർത്താവിനെ സമീപിച്ചു പത്നിയുടെ പ്രണയഭാവം അദ്ദേഹത്തെ തരളിതനാക്കി. അദ്ദേഹം ഭാര്യയോട് പറഞ്ഞു പ്രീയേ, ഇത് സമാഗ
മത്തിന് നിഷിദ്ധമായ സമയമാണ്. ദേവാരാധനയ്ക്ക് തടസ്സം ഉണ്ടാകുന്നത് ശരിയല്ല: എന്നാൽ കലിബാധിതയായ ഇന്ദ്രസേന പത്നി പിൻവാങ്ങാൻ തയ്യാറായില്ല. അവൾ കാമാവകാശത്തോടെ ഇന്ദ്രസേനനെ സമീപിച്ചു .ഇന്ദ്ര സേനനും നിയന്ത്രിക്കാനായില്ല .അദ്ദേഹം തൻറെപ്രിയയെ ആലിംഗനം ചെയ്തു. ഇതോടെഇന്ദ്രസേന പത്നിയെ ബാധിച്ചിരുന്ന കലി അവളെ വിട്ടു ഇന്ദ്രസേന നിലേക്കു കടന്നു .ഭാവം മാറി അദ്ദേഹം പൂജാദ്രവ്യങ്ങൾ തട്ടിമറിച്ചുകൊണ്ട്ജീവിതാസക്തികളിൽ മുഴുകി ഇതിനകം അദ്ദേഹത്തിൻ്റെ പത്നി മാതാവിനെ വിവരമറിയിച്ചു. അവിടുത്തെ പുത്രൻഇപ്പോൾ ദാനധർമ്മങ്ങളിൽ നിന്നും വ്യതിചലിച്ചിരിക്കുന്നു - ആരാധനയിലും ഭക്തിയിലും പിന്നോട്ട് പോയിരിക്കുന്നു ദേവി ഈ അവസ്ഥഎന്നെ അത്യന്തം ആശങ്കാകുലയാക്കുന്നു. എന്താണ് ഇതിനൊരു ഉപാധി എന്നു ആരാഞ്ഞു. അതുകേട്ട ഇന്ദ്ര സേന മാതാവ് മരുമകളെ ഇങ്ങനെ ആശ്വസിപ്പിച്ചു ഞാൻകലിയോട്ആവശ്യപ്പെടാം ഇന്ദ്രസേ
നനിൽ നിന്ന് വിട്ടുമാറാൻ - എന്റെ വാക്കു
കൾ അവന് ധിക്കരിക്കാൻ ക്കാൻ ആവില്ല. എന്നിട്ട് കലിയോട് ഇങ്ങനെ ആവശ്യപ്പെട്ടു അല്ലയോ കലി നീ എന്തിനാണ് എൻറെപുത്രനെ ബാധിച്ചത് ആർക്കും ദോഷംചെയ്യാത്ത അവനെ അന്യരുടെ മുമ്പിൽ പരിഹാസ്യനാക്കുന്നത് എന്തിനാണ് .നീ ദയവുചെയ്ത് അവനെവിട്ടൊഴിയുക: പൊട്ടിച്ചിരിച്ച് കലി ഇന്ദ്രസേന മാതാവിനെ പരിഹസിച്ചുകൊണ്ട്ഇങ്ങനെ പറഞ്ഞു. നല്ല കഥ ഓരോരുത്തർക്കും ഓരോ കർമ്മം പറഞ്ഞിട്ടുണ്ടു. കർമ്മനിരതനാകുന്നത് ഉചിതമല്ലേ? അതിനാൽ വിട്ടു പോകാൻ
ഞാൻ ആഗ്രഹി
ക്കുന്നില്ല .കലിയുടെ ഭാവം ഇന്ദ്രസേന മാതാവിനെ കോപിഷ്ഠ ആക്കി.അവർ ഇങ്ങനെ പറഞ്ഞു ദുഷ്ട ബുദ്ധി മാത്രം കൈമുതലായുള്ള നീ നികൃഷ്ടനായി തീരട്ടെ: ആരിലും പ്രവേശിക്കാം എന്ന് നിൻറെ അഹന്ത ക്കു ഞാൻ ഉചിത ശിക്ഷനൽകുന്നു. നിൻ്റെ അവിവേക ഫലമായി
നിഷാദ രാജാവായ നളനിൽ നീ പ്രവേശിക്കുന്നതായിരിക്കും. പിന്നെ കാർക്കോടകൻ്റെ വിഷത്താൽ കഷ്ടത അനുഭവിക്കേണ്ടതായി തീരും: ഇതാണുനിന്നെ കാത്തിരിക്കുക ഇപ്രകാരംപറഞ്ഞു മാതാവ് കലിയെ ശപിച്ചു. കലി ഭയന്ന് വിറച്ചുപോയി ദേവകൾ മാനിക്കുന്ന ഇന്ദ്ര സേന മാതാവിൻറെ വാക്കുകൾ വെറുംവാക്കായി തീരില്ല. അവൻഇന്ദ്രസേന മാതാവി
നോട് മാപ്പ് അപേക്ഷിച്ചു. കലിയുടെ ആത്മാർഥ വ്യസനം മനസ്സിലാക്കി അവർ ഇങ്ങനെ ശാപമോക്ഷം നൽകി ഏറ്റവും മികച്ച ശിക്ഷ തന്നെയാണിത്. നളൻ്റെ ശരീരത്തിൽ പ്രവേശിച്ച കാർക്കോടകൻ്റെ പീഡനം മൂലം നിനക്ക് മോചനം നേടാനാവും നളൻ അക്ഷഹൃദയ മന്ത്രം ഹൃദിസ്ഥമാ ക്കുന്ന ദിനം നിനക്ക് മോചനം കിട്ടും ഈ ശാപം കൊണ്ടാണു കലിക്ക് നളൻ്റെ ശരീരത്തിൽ പ്രവേശിക്കാൻ ഇടയായത്.
തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
❦ ════ •⊰❂⊱• ════ ❦
കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു പുരാതന ക്ഷേത്രവും പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രവുമാണ് തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം അഥവാ തിരുമാന്ധാംകുന്ന് മഹാദേവ ക്ഷേത്രം. വള്ളുവക്കോനാതിരിമാരുടെ കുലദൈവവും ആദിപരാശക്തിയുടെ മാതൃഭാവവുമായ ശ്രീ ഭദ്രകാളി ആണ് മുഖ്യ പ്രതിഷ്ഠ.
തുല്യ പ്രാധാന്യത്തോടെ ശ്രീ പരമേശ്വരനും മുഖ്യ പ്രതിഷ്ഠയാണ്. അതിനാൽ ശിവശക്തി സങ്കല്പത്തിലുള്ള ഒരു ക്ഷേത്രം ആണിത്. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ഭദ്രകാളി പ്രതിഷ്ഠയാണ് തിരുമാന്ധാംകുന്നിലേത്. 'തിരുമാന്ധാംകുന്നിലമ്മ' എന്ന് മാതൃ ദൈവമായ ഭഗവതി അറിയപ്പെടുന്നു. വിഘനേശ്വരനായ ഗണപതിയും ഇവിടെ അതിപ്രധാനമാണ്.
കുടുംബ പ്രശ്നപരിഹാരത്തിനും മാംഗല്യസിദ്ധിക്കും ദുരിതമോചനത്തിനും ഭക്തർ ആശ്രയിക്കുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രം കൂടിയാണ് ഇത്. ഈ ക്ഷേത്രം പാലിച്ചുപോന്നിരുന്നതും വള്ളുവനാട് രാജാക്കന്മാരായിരുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നും ഇതിനോടു ചേർന്ന് നിലകൊള്ളുന്നു.
കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ വെച്ചു പ്രാധാന്യമുള്ള മൂന്നു പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന്. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പരുമല പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കീർത്തിപ്പെട്ടു പോരുന്നു.
മൂന്നിടത്തും ഭദ്രകാളി വടക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്. മൂന്നിടത്തും ദാരുവിഗ്രഹങ്ങളാണ്. മാത്രവുമല്ല, ശിവസാന്നിദ്ധ്യവും മൂന്നിടത്തുമുണ്ട്. മൂന്നും നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നു എന്ന പ്രത്യേകതയുമുണ്ട്. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ഈ മഹാക്ഷേത്രം.
വിശേഷ ദിവസങ്ങൾ
മീനമാസത്തിലെ പൂരം നാളിൽ നടത്തപ്പെടുന്ന തിരുമാന്ധാംകുന്ന് പൂരം, വൃശ്ചികമാസത്തിലെ കളമെഴുത്തും പാട്ടും, തുലാമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ച നടക്കുന്ന മഹാമംഗല്യപൂജ, കന്നിമാസത്തിൽ നവരാത്രി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, എല്ലാ ചൊവ്വ, വെള്ളി, പൗർണമി, അമാവാസി ദിവസങ്ങളും പ്രധാനമാണ്.
ഐതിഹ്യം
സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാതാവ് രാജ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് മഹർഷിയായി ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ചു. അങ്ങാടിപ്പുറത്ത് എത്തിയ അദ്ദേഹം ഇവിടത്തെ വന്യസൗന്ദര്യവും ശാന്തതയും കണ്ട് ഇവിടെ ശിവനെ തപസ്സനുഷ്ഠിച്ചു. തപസ്സിൽ പ്രസാദവാനായ ശ്രീപരമേശ്വരൻ പ്രത്യക്ഷപ്പെട്ട് ഏത് ആഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയതും മനോഹരവുമായ ശിവലിംഗമാണ് തനിക്കു വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം ശ്രീ പാർവ്വതി കയ്യിൽ ആണെന്ന് അറിയാവുന്ന ശിവൻ ധർമ്മസങ്കടത്തിലായി. ഒടുവിൽ പാർവ്വതി അറിയാതെ ഈ ജ്യോതിർലിംഗം ശിവൻ മാന്ധാതാവ് മഹർഷിക്കു സമ്മാനിച്ചു. ശിവനെ ഭർത്താവായി ലഭിക്കാൻ പാർവതി ആരാധിച്ച ശിവലിംഗമായിരുന്നു ഇത്.
തന്റെ കൈവശമുണ്ടായിരുന്ന ജ്യോതിർലിംഗം നഷ്ടപ്പെട്ടതായി അറിഞ്ഞ ശക്തിസ്വരൂപിണിയായ പാർവ്വതിയുടെ കോപത്തിൽ നിന്നും ശ്രീ ഭദ്രകാളി പ്രത്യക്ഷപ്പെട്ടു. നഷ്ടപ്പെട്ട ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ പാർവതിയുടെ അഭ്യർത്ഥനപ്രകാരം ഭദ്രകാളിയും ശിവഗണങ്ങളും പുറപ്പെട്ടു. ഭദ്രകാളി മഹർഷിയെ സ്നേഹപൂർവം അനുനയിപ്പിച്ച് ജ്യോതിർലിംഗം വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
അതോടെ ശിവഗണങ്ങൾ മഹർഷിയുടെ ആശ്രമം ആക്രമിച്ചു ശിവലിംഗം എടുത്തു കൊണ്ടു പോകുവാൻ ശ്രമിച്ചു. മഹർഷിയുടെ ശിഷ്യൻമാരും വെറുതേ ഇരുന്നില്ല. അവർ തിരിച്ച് കാട്ടുപഴങ്ങൾ പെറുക്കി എറിഞ്ഞു. ഓരോ കാട്ടുപഴങ്ങളും ഓരോ ശിവലിംഗങ്ങളായി ആണ് ശിവഗണങ്ങളുടെ മുകളിൽ വീണത്. ശിവഗണങ്ങൾക്ക് തിരിഞ്ഞോടേണ്ടി വന്നു. അപ്പോൾ ഉഗ്രരൂപം പൂണ്ട ഭദ്രകാളി നേരിട്ട് വന്ന് ബലമായി ശിവലിംഗം എടുത്തു കൊണ്ടുപോകുവാൻ നോക്കി.
മഹർഷി ശിവലിംഗം വിട്ടുകൊടുക്കാതെ ഇറുക്കി പിടിച്ചു. ഈ വടം വലിയിൽ ജ്യോതിർലിംഗം രണ്ടായി പിളർന്നു. മഹർഷിയുടെ ഭക്തിയിൽ സംപ്രീതരായി മഹാവിഷ്ണുവും ബ്രഹ്മാവും ശിവപാർവതിമാരും പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു. അന്നുമുതൽ പാർവതിപരമേശ്വരന്മാരുടെയും മംഗളകാരിയായ ഗണപതിയുടെയും വിശേഷപ്പെട്ട സാന്നിധ്യം ആ സ്ഥലത്തു ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആദിപരാശക്തിയായ ശ്രീ ഭദ്രകാളി ആ സന്നിധിയിൽ സർവ ഐശ്വര്യങ്ങളും ചൊരിഞ്ഞു കൊണ്ടു കുടികൊള്ളാമെന്നും അനുഗ്രഹിച്ചു.
ഇന്നും ക്ഷേത്രത്തിൽ കാട്ടുപഴങ്ങൾ (ആട്ടങ്ങ) കൊണ്ട് എറിയുന്ന ഒരു ആചാരം നിലവിലുണ്ട്. മഹർഷിയുടെ ശിഷ്യർ ശിവഗണങ്ങളെ തോൽപ്പിച്ചതിന്റെ ഓർമ്മയ്ക്കാണ് ഇത്. ശ്രീമൂലസ്ഥാനത്ത് ശിവലിംഗം ഇന്നും പിളർന്ന രീതിയിൽ കാണപ്പെടുന്നു. തിരുമാന്ധാംകുന്നിലമ്മയാകട്ടെ ശ്രീ ഭദ്രകാളി, പാർവതി, മഹാലക്ഷ്മി, മഹാസരസ്വതി സ്വരൂപിണിയായി ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു.
ചരിത്രം
ഇവിടത്തെ പ്രധാന വാർഷികാഘോഷം പൂരമാണ്. മാമാങ്കത്തിൽ ചുരികത്തലപ്പുകൾകൊണ്ട് കണക്കുകൾ തീർക്കാനിറങ്ങി ചരിത്രമായി മാറിയ ദേശാഭിമാനികളായ ചാവേറുകളുടെ വീരസ്മരണകൾ തിരുമാന്ധാംകുന്ന് പൂരത്തെ കേരളചരിത്രത്തിന്റെ ഭാഗമാക്കുന്നു. വള്ളൂവക്കോനാതിരിമാർ അവരുടെ കുലദൈവത്തെ പുരാതനകാലം മുതൽ തന്നെ ആരാധിച്ചും ആഘോഷിച്ചും പോന്നിരുന്നു.
അതിനിടെ പണ്ട് പെരുമാക്കന്മാർ ആഘോഷിച്ചുപോന്ന മാമാങ്കത്തിന് പിൽക്കാലവകാശികളായിത്തീരാനും അതിൽ രക്ഷാപുരുഷനായി നിൽക്കാനും വിധിവശാൽ വെള്ളാട്ടിരിക്ക് അവസരം കിട്ടി. പക്ഷേ സാമൂതിരിയുടെ വരവോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ആളും വേണ്ടത്ര അർത്ഥവുമായി നാടും നഗരവും പിടിച്ചടക്കിക്കൊണ്ടുള്ള സാമൂതിരിയുടെ പടയോട്ടത്തിനു മുൻപിൽ വെള്ളാട്ടിരിക്ക് തോൽവി അനിവാര്യമായിരുന്നു. തുടർന്ന് വെള്ളാട്ടിരിയിൽനിന്നു മാമാങ്ക മഹോത്സവത്തിന്റെ രക്ഷാപുരുഷസ്ഥാനം സാമൂതിരിയുടെ കൈകളിലേക്ക് മാറി.
എങ്കിലും സാമൂതിരിയുടെ മേൽക്കോയ്മ അംഗീകരിക്കാൻ വള്ളുവക്കോനാതിരി തയ്യാറായില്ല. മാമാങ്കത്തിന് ചാവേറുകളെ അയച്ചുകൊണ്ട് സാമൂതിരിയുടെ അധികാരത്തിന് വെള്ളാട്ടിരി നിരന്തരം വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നാണ് വെള്ളാട്ടിരി മാമാങ്കത്തിന് പുറപ്പെട്ടിരുന്നത്. ഇവിടെ നിന്നുതന്നെയാണ് ചാവേറുകളും അങ്കത്തിനു പുറപ്പെട്ടിരുന്നത്. ചാവേറുകൾ പുറപ്പെട്ടിരുന്ന തറയായ ചാവേർത്തറ ഇപ്പോഴും ക്ഷേത്രത്തിന്റെ തെക്കുവശത്തുണ്ട്.
അതേസമയം മാമാങ്കാവകാശം നഷ്ടപ്പെട്ടതോടെ അതിനു ബദലായി മാമാങ്കത്തിനോട് കിടപിടിക്കത്തക്ക മറ്റൊരു ഉത്സവത്തിന് അദ്ദേഹം തുടക്കം കുറിച്ചു. അതത്രേ തിരുമാന്ധാംകുന്നു പൂരം. മാമാങ്കം പോലെ 12 വർഷത്തിലൊരിക്കലായിരുന്നു തുടക്കത്തിൽ തിരുമാന്ധാംകുന്ന് പൂരവും ആഘോഷിച്ചിരുന്നത്. കൊല്ലവർഷം 1058-ൽ തീപ്പെട്ട മങ്കട കോവിലകത്തുനിന്നുള്ള വള്ളുവക്കോനാതിരിയുടെ കാലത്താണ് പൂരം എല്ലാ വർഷവും നടത്താൻ തുടങ്ങിയത്.
ക്ഷേത്രനിർമ്മിതി
തിരുമാന്ധാംകുന്ന് ക്ഷേത്രം പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ചെറിയ കുന്നിന്മുകളിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനു നാലുവശവും കവാടങ്ങളുണ്ട്. വടക്കേ നടയിൽ ഇറക്കത്തിൽ കടലുണ്ടിപ്പുഴയുടെ ഒരു പോഷകനദി കടന്നുപോകുന്നുണ്ട്. ഇവിടെയാണ് ഉത്സവക്കാലത്ത് ഭഗവതിയുടെ ആറാട്ട് നടക്കുന്നത്. പുഴയ്ക്കപ്പുറം ഒരു പാലമുണ്ട്. ഇതുവഴി ഒരു കിലോമീറ്റർ നടന്നാൽ ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെത്താം.
ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരി പ്രതിഷ്ഠിച്ച ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, അദ്ദേഹത്തിന് ദർശനം നൽകിയ ശ്രീകൃഷ്ണനാണ്. തിരുമാന്ധാംകുന്നിൽ ദർശനത്തിനെത്തുന്നവർ ഇവിടെയും വരാറുണ്ട്. നാലമ്പലത്തിൽ മാതൃശാലയിൽ വടക്കോട്ട് ദർശനമായി ഭദ്രകാളിയും അതിനു മുൻപിൽ കിഴക്കോട്ട് ദർശനമായി ശിവന്റെ ശ്രീകോവിലും. തെക്കുവശത്ത് കിഴക്കോട്ട് ദർശനമായി പിളർന്ന രീതിയിൽ ഒരു ശിവലിംഗം കാണാം.
ഈ സ്ഥലം ശ്രീമൂലസ്ഥാനമെന്ന് അറിയപ്പെടുന്നു. മാന്ധാതാവും ഭദ്രകാളിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പിളർന്നു പോയതാണ് ഈ ശിവലിംഗം എന്നു ഐതിഹ്യമുണ്ട്. ക്ഷേത്രത്തിലെ രണ്ടുവശത്തും കൊടിമരങ്ങളുണ്ട്. ഭഗവാനും, ഭഗവതിക്കുമാണ് ഇവിടെ കൊടിമരങ്ങൾ പണിതീർത്തിരിക്കുന്നത്. ആൽത്തറയിൽ ഗണപതിയും നാഗങ്ങളും ഉപപ്രതിഷ്ഠകളാണ്.
പ്രതിഷ്ഠകൾ
തിരുമാന്ധാംകുന്നിലമ്മ
കേരളത്തിലെ ഏറ്റവും വലിയ ഭഗവതിപ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. വടക്കേ കൊടിമരത്തിനടുത്തുനിന്നു ബലിക്കൽപുരയിലൂടെ കയറി നാലമ്പലത്തിൽ ചെല്ലാം. മാതൃശാല എന്ന ശ്രീകോവിലിലാണ് തിരുമാന്ധാംകുന്നിലമ്മയുടെ പ്രതിഷ്ഠ. ആദിപരാശക്തിയായ ഭദ്രകാളി സപ്തമാതാക്കൾക്കൊപ്പം വിരാജിക്കുന്നു. ആറടിയോളം ഉയരമുള്ള ദാരുവിഗ്രഹമാണ് മാതൃശാലയിൽ. വടക്കോട്ട് ദർശനം. ഇടതുകാൽ മടക്കി വെച്ച് വലതുകാൽ താഴോട്ടു തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് ഭഗവതിയുടെ പ്രതിഷ്ഠ.
എട്ടു കൈകളോടുകൂടിയ ശ്രീഭദ്രയുടെ കൈകളിൽ ശൂലം, സർപ്പം, വാൾ, പരിച തുടങ്ങിയ ആയുധങ്ങളും ദാരികന്റെ ശിരസ്സും പിടിച്ചിരിക്കുന്നു. രൂപഭാവങ്ങൾ കൊണ്ട് ഭദ്രകാളിയാണെങ്കിലും ശ്രീപാർവതി, മഹാലക്ഷ്മി, മഹാസരസ്വതി തുടങ്ങിയ ഭാവങ്ങളിലും തിരുമാന്ധാംകുന്നിലമ്മ ആരാധിക്കപ്പെടുന്നു. കൊടുങ്ങല്ലൂരിലെ പ്രതിഷ്ഠയേക്കാൾ അല്പം കൂടി ഉയരം ഇതിനുണ്ട്.[5] കൊടുങ്ങല്ലൂരിലേതുപോലെ രുരുജിത് എന്ന സമ്പ്രദായത്തിലുള്ള ഭഗവതിയാണ് ഇവിടെയുമുള്ളത്. ഇത് കശ്മീരിൽ ഉദ്ഭവിച്ചതും പിൽക്കാലത്ത് കേരളത്തിൽ കൊണ്ടുവരപ്പെട്ടതുമായ രീതിയാണ്.
കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ദർശനമായി ശിവനും, വടക്കോട്ട് ദർശനമായി സപ്തമാതൃക്കളോടുകൂടി ഭദ്രകാളിയും, ശിവഭൂതമായ ക്ഷേത്രപാലനും അടങ്ങുന്നതാണ് ഈ സങ്കല്പം. ബഹുബേരസമ്പ്രദായത്തിൽ (ഒന്നിലധികം വിഗ്രഹങ്ങൾ ഒരുമിച്ച് പൂജിയ്ക്കുന്ന സമ്പ്രദായം) പൂജകൾ നടക്കുന്ന ക്ഷേത്രമാണിത്. മൂലവിഗ്രഹത്തോടൊപ്പം രണ്ട് ശ്രീചക്രങ്ങൾ കൂടി ക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുണ്ട്.
മഹാത്രിപുരസുന്ദരിയെയാണ് ശ്രീചക്രങ്ങളിൽ ആരാധിയ്ക്കുന്നത്. ദാരുവിഗ്രഹമായതിനാൽ വിഗ്രഹത്തിന് അഭിഷേകങ്ങൾ നടത്താറില്ല. പകരം അതിനായി പ്രത്യേകം വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. എല്ലാ വർഷവും കർക്കടകമാസത്തിൽ നടക്കുന്ന ചാന്താട്ടം മാത്രമേ മൂലവിഗ്രഹത്തിനുള്ളൂ. കാളീസൂക്താർച്ചന, കളമെഴുത്തും പാട്ടും, ഉദയാസ്തമനപൂജ, ത്രികാലപൂജ, ചെത്തിമാല ചാർത്തൽ, മുട്ടറുക്കൽ, പൂമൂടൽ, വെടിവഴിപാട് തുടങ്ങിയവയാണ് തിരുമാന്ധാംകുന്നിലമ്മയുടെ പ്രധാന വഴിപാടുകൾ.
മഹാദേവൻ
മാതൃശാലയ്ക്ക് മുൻപിൽ കിഴക്കോട്ടു ദർശനമായി ശിവന്റെ ശ്രീകോവിലുണ്ട്. ശ്രീമൂലസ്ഥാനത്തിനു പുറമേയാണ് ഈ പ്രതിഷ്ഠ. സാമാന്യം വലുപ്പമുള്ള ശിവലിംഗമാണ് ഇവിടെയുള്ളത്. രുരുജിത് സമ്പ്രദായത്തിൽ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമായതിനാൽ ഇവിടെ ഭൈരവഭാവത്തിലാണ് ശിവൻ കുടികൊള്ളുന്നത്. ശംഖാഭിഷേകം, ധാര, പിൻവിളക്ക്, കൂവളമാല, അപ്പം, അട, ശർക്കരപ്പായസം തുടങ്ങിയവയാണ് ശിവന്റെ പ്രധാന വഴിപാടുകൾ.
ഗണപതി
ഗണപതി ഇവിടെ ഒരു പ്രസിദ്ധമായ പ്രതിഷ്ഠ ആണ്. ശ്രീമൂലസ്ഥാനത്തു കുടികൊള്ളുന്ന ഈ ഗണപതി സന്നിധിയിൽ ആണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മംഗല്യ പൂജ നടക്കാറുള്ളത്. ഗണപതി ഹോമം മറ്റൊരു പ്രധാന വഴിപാടാണ്.
സപ്തമാതാക്കൾ
ഭഗവതിയോടൊപ്പം സപ്തമാതാക്കളുടെ പ്രതിഷ്ഠ ഇവിടെ ഉണ്ട്. പരാശക്തിയുടെ വിവിധ ഭാവങ്ങളായ ബ്രാഹ്മണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡ (കാളി) തുടങ്ങിയവരാണ് സപ്തമാതാക്കൾ.
മംഗല്യപൂജ
ശ്രീമൂലസ്ഥാനത്ത് പാർവതീ-പരമേശ്വരന്മാരോടൊപ്പം ഗണപതിയുടെ സാന്നിധ്യവുമുണ്ട്. ഈ ഉണ്ണിഗണപതി ക്ഷിപ്രപ്രസാദിയും മംഗളദായകനുമാണ്. ഇഷ്ട മാംഗല്യത്തിനും സർവാഭീഷ്ടത്തിനും ഗണപതിക്ക് നടത്തുന്ന വഴിപാടാണ് മംഗല്യപൂജ. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് മംഗല്യപൂജ നടത്താറുള്ളത്. തുലാമാസത്തിലെ മുപ്പട്ടു വെള്ളിയാഴ്ചത്തെ (ആദ്യത്തെ വെള്ളിയാഴ്ച) മഹാമംഗല്യപൂജ വളരെ പ്രസിദ്ധമാണ്.
സാധാരണ ഗണപതിയുടെ വലതു വശത്തുള്ള ചെറീയ ഒരു കിളിവാതിലിലൂടെ ആണ് തൊഴുക. എന്നാൽ മംഗല്യപൂജയുടെ സമയത്ത് മാത്രം ഗണപതിയുടെ നേരെയുള്ള വാതിൽ തുറന്നു ഭക്തർക്ക് ദർശനം നൽകും. അങ്ങാടിപ്പുറം ചെറുകുന്നത്ത് മനയിലെ നമ്പൂതിരിമാർക്ക് ആണ് ശ്രീമൂലസ്ഥാനത്തു പാരമ്പര്യം ആയി മേൽശാന്തി സ്ഥാനം വള്ളുവക്കോനാതിരി നൽകിയിട്ടുള്ളത്. മാതൃശാലയിൽ പന്തലകോടത്തു മനക്കാരും മേൽശാന്തി സ്ഥാനം അലങ്കരിക്കുന്നു.
ഉത്സവങ്ങൾ
തിരുമാംന്ധാകുന്ന് ക്ഷേത്രത്തിലെ എല്ലാ ഉത്സവങ്ങളും ഭഗവതിക്കും ശിവന്നും മാത്രമാണ്. ശ്രീമൂലസ്ഥാനത്ത് മൂന്നു നേരത്തെ പൂജമാത്രമേ ഉള്ളൂ. പണ്ട് പാർവതി പൂജ നടത്തിയിരുന്ന ശിവലിംഗമായിരുന്നതിനാൽ ദേവപൂജ്യത്വവും മാന്ധാതാവ് മഹർഷി പൂജിച്ചിരുന്നതിനാൽ ഋഷിപൂജ്യത്വവും ഇപ്പോൾ മനുഷ്യർ പൂജ ചെയ്യുന്നതിനാൽ മനുഷ്യപൂജ്യത്വവുമാണ് ശ്രീമൂലസ്ഥാനത്തിന്. ശ്രീമൂലസ്ഥാനതിന്റെ ചൈതന്യം വർധിപ്പിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല എന്നാണ് വിശ്വാസം
തിരുമാംന്ധാംകുന്ന് പൂരാഘോഷം
അങ്ങാടിപ്പുറം ശ്രീ തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന പൂരാഘോഷമാണ് ഇത്. മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്ര ഉത്സവവും പൂരവും തന്നെയാണിത്. വള്ളുവനാടിന്റെ ദേശീയോത്സവമാണ് തിരുമാന്ധാംകുന്നിലെ പൂരം. ആഘോഷങ്ങൾക്കുപരി ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടും താന്ത്രിക ചടങ്ങുകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുമാണ് തിരുമാംന്ധാംകുന്നിലെ പൂരാഘോഷങ്ങൾ നടക്കുക.
ഭഗവതിക്കും ഭഗവാനും ഒരേസമയത്ത് ഉത്സവചടങ്ങുകൾ നടക്കുന്നു എന്നത് ഇവിടത്തെ പ്രത്യേകതയാണ്. മീനമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് പൂരാഘോഷങ്ങൾ തുടങ്ങുന്നത്. അതായതു മാർച്ച്/ഏപ്രിൽ മാസങ്ങളിൽ ആവും പൂരം നടക്കുക. ആദ്യത്തെ ആറാട്ടെഴുന്നള്ളിപ്പ് പൂരം പുറപ്പാട് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഭഗവതിക്ക് പടഹാദി, ധ്വജാദി, അങ്കുരാദി എന്നിങ്ങനെ മൂന്ന് വിധത്തിൽ പതിനൊന്ന് ദിവസവും, ഭഗവാന് ധ്വജാദി മുറയിൽ ആറ് ദിവസവുമാണ് ഉത്സവം നടക്കുക. പടഹാദി മുറയിൽ രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസം ഭഗവതിക്ക് വടക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഭഗവാന് കിഴക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഒരേ സമയം നടക്കുന്ന കൊടിയേറ്റത്തോടെയാണ് ധ്വജാദിമുറയിലെ ഉത്സവചടങ്ങുകൾ ആരംഭിക്കുക.
ദേവിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ഭഗവാന് എട്ടാം പൂരദിവസത്തിൽ ഒരു ആറാട്ടുമാണ് ഉള്ളത്. തിരുമാംന്ധാംകുന്ന് ക്ഷേത്രത്തിലെ എട്ടാം പൂരദിവസം ഭഗവാനും ഭഗവതിക്കും ഒരേസമയം ആറാട്ട് നടക്കും. ഭഗവതിയുടേയും ശിവന്റേയും തിടമ്പുകൾ വെവ്വേറെ ആനപ്പുറത്താണ് ആറാട്ടിനെഴുന്നള്ളിക്കുന്നത്. ഭഗവതിയുടെ 21 ആറാട്ടുകളിൽ 15-ാമത്തെയും ശിവന്റെ ഏക ആറാട്ടുമാണ് അന്നേ ദിവസം നടക്കുന്നത്. ക്ഷേത്രത്തിന്റെ താഴെ ഒഴുകുന്ന പുഴയിലാണ് ആറാട്ട്.
നിത്യേന രാവിലെയും വൈകുന്നേരവും ഭഗവതിയെ ആറാട്ടിനായി എഴുന്നള്ളിക്കുന്ന കൊട്ടിയിറക്കവും, കൊട്ടിക്കയറ്റവുമാണ് പൂരാഘോഷത്തിന്റെ മുഖ്യചടങ്ങ്. പൂരാഘോഷത്തോടനുബന്ധിച്ചു ക്ഷേത്രത്തിലും താഴെയുള്ള പൂരപ്പറമ്പിലും നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും.
ആട്ടങ്ങയേറ്
തിരുമാംന്ധാകുന്ന് ക്ഷേത്രം - വടക്കേ നട, ആറാട്ടുകടവിന്റെ അടുത്തുനിന്നുള്ള ദൃശ്യം
ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്മരണമാണ് ആട്ടങ്ങയേറ്. തുലാമാസം ഒന്നിനാണ് ഈ ചടങ്ങ് നടത്തിവരുന്നത്. പന്തീരടിപൂജക്ക് ശേഷം ക്ഷേത്രത്തിന്റെ വടക്കേനടയിൽ ഭക്തർ രണ്ടു സംഘമായി പരസ്പരം കാട്ടുപഴമായ ആട്ടങ്ങയെറിയുന്നതാണ് ഈ ചടങ്ങ്.
വലിയകണ്ടം നടീൽ
ആറാട്ടുകടവിനോടു ചേർന്നുള്ള ഒന്നേമുക്കാൽ ഏക്കർ പാടമാണ് ഭഗവതിക്കണ്ടം അഥവാ വലിയകണ്ടം. ചിങ്ങമാസത്തിലാണ് ഞാറുനടീൽയജ്ഞം നടക്കുക. തട്ടകത്തിലെയും പുറത്തുനിന്നുമുള്ള സ്ത്രീപുരുഷ ഭേദമെന്യേ ആയിരക്കണക്കിന് ഭക്തർ യജ്ഞത്തിൽ പങ്കുചേരാറുണ്ട്. ഭഗവതിക്കണ്ടത്തിൽ നടീൽ ഒറ്റദിവസംകൊണ്ട് പൂർത്തിയാക്കണമെന്നാണ് വിശ്വാസം.
കളംപാട്ട്
ഭദ്രകാളിയെ പ്രകീർത്തിച്ചുകൊണ്ടുള്ള തോറ്റംപാട്ടുകളാണ് ക്ഷേത്രത്തിൽ നടത്താറ്. വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി മീനമാസത്തിലെ രോഹിണിനാൾ വരെയാണ് ക്ഷേത്രത്തിൽ കളംപാട്ട് നടത്തുക. മറ്റൊരു ക്ഷേത്രത്തിലും നാലുമാസം നീണ്ടുനിൽക്കുന്ന കളംപാട്ട് നടത്താറില്ല എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. കളംപാട്ട് നടക്കുന്ന മണ്ഡപം കുരുത്തോലയും വാഴപ്പോളയും ദിവ്യപുഷ്പങ്ങളും കൊണ്ട് അലങ്കരിച്ച്, മുന്നിൽ കൊടിക്കൂറ കെട്ടിയശേഷമാണ് പാട്ട് തുടങ്ങുക.
ഉച്ചപ്പാട്ടാണ് ആദ്യത്തെ ചടങ്ങ്. നന്തുണിയുടെ അകമ്പടിയോടുകൂടി കലാകാരൻ ഗണപതി, സരസ്വതി, ഗുരുനാഥൻ തുടങ്ങിയവരുടെ സ്തുതികൾ ആലപിയ്ക്കുന്നതാണ് ഈ ചടങ്ങ്. അതിനുശേഷം കളം വരയ്ക്കുന്നു. എട്ടുകൈകളോടുകൂടിയ ഭദ്രകാളിയുടെ രൂപമാണ് ഇവിടെ വരയ്ക്കുക. അതിനുശേഷമാണ് പ്രധാന പാട്ട് പാടുന്നത്.
ഭദ്രകാളിയും ദാരുകൻ എന്ന അസുരനും തമ്മിലുള്ള യുദ്ധത്തിന്റെ സ്മരണയാണ് കളംപാട്ടിലൂടെ പാടുന്നത്. പാട്ട് കഴിയുന്നതോടുകൂടി കലാകാരന് ദേവിയുടെ ആവേശമുണ്ടാകുകയും തുടർന്ന് പൂർവ്വാധികം ശക്തിയോടെ കളം മായ്ച്ചുകളയുകയും ചെയ്യും. ഇതാണ് ഇതിന്റെ ചടങ്ങ്.
ചാന്താട്ടം
ദേവിയുടെ ദാരുവിഗ്രഹത്തിന്റെ ഉറപ്പും തിളക്കവും നൽകി കൂടുതൽ ചൈതന്യവത്താക്കാനാണ് ചാന്താട്ടം നടത്താറ്. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ വഴിപാട് വർഷത്തിൽ രണ്ടുതവണയാണ് നടത്തുക. മിഥുനം, കർക്കടകം മാസങ്ങളിൽ മഴപെയ്ത് തണുത്ത കാലാവസ്ഥയിലാണ് ചാന്താട്ടം നടത്തുന്നത്. തേക്കിൻ കറകൊണ്ടുണ്ടാക്കുന്ന പ്രത്യേക ചാന്താണ് ഇതിനുവേണ്ടി ഉപയോഗിക്കുക. പന്തീരടിപൂജക്ക് ശേഷം പ്രത്യേക താന്ത്രിക കർമങ്ങൾ നടത്തിയ ചാന്ത് മാതൃശാലയിലുള്ള വിഗ്രഹങ്ങളിൽ അഭിഷേകം ചെയ്യുന്നു.
നിറ
കർക്കിടക വാവ് കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ചയാണ് ക്ഷേത്രത്തിൽ "നിറ" ആഘോഷിക്കുന്നത്. വിളവെടുപ്പുത്സവമാണിത്. കൊയ്തെടുത്ത നെൽക്കതിരുകൾ പ്രത്യേക പൂജകൾ നടത്തി ക്ഷേത്രത്തിന്റെ പലഭാഗങ്ങളിൽ സ്ഥാപിക്കും. നെൽക്കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും. കുടുംബത്തിലെ ഐശ്വര്യത്തിനും സന്പൽസമൃദ്ധിക്കും നിറവീട്ടിൽ വെക്കുന്നത് നല്ലതാണ് എന്നാണു വിശ്വാസം.
ഞെരളത്ത് സംഗീതോത്സവം
നിര്യാതനായ പ്രശസ്ത സോപാന സംഗീതജ്ഞൻ ഞെരളത്ത് രാമപ്പൊതുവാളിന്റെ അനുസ്മരണാർത്ഥം 1997-ലാണ് ക്ഷേത്രത്തിൽ സംഗീതോത്സവം ആരംഭിച്ചത്. ഞെരളത്തിന്റെ ജന്മദിനമായ ഫെബ്രുവരി 16 മുതൽ അഞ്ചുദിവസമാണ് സംഗീതോത്സവം നടക്കാറ്. പൂന്താനത്തിന്റെ ഘനസംഘം ആലപിച്ചാണ് സംഗീതോത്സവം അവസാനിക്കാറ്.
നവരാത്രി വിദ്യാരംഭം
ഭഗവതീ പ്രധാനമായ ഈ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം അതിപ്രധാനമാണ്. സംഗീതോത്സവവും കലാപ്രകടനങ്ങളും വിശേഷാൽ പൂജകളും ആ സമയത്ത് നടക്കുന്നു. കന്നിമാസത്തിലെ (സെപ്റ്റംബർ/ഒക്ടോബർ) വെളുത്തപക്ഷത്തിലെ പ്രഥമ മുതലുള്ള ഒമ്പതു ദിവസമാണ് നവരാത്രിയായി ആഘോഷിയ്ക്കുന്നത്. ദുർഗാഷ്ടമി ദിവസം പൂജവെപ്പും വിജയദശമി നാളിൽ വിദ്യാരംഭവും ഉണ്ടാകാറുണ്ട്. നവരാത്രിയുടെ അതിദൈവമായി ആരാധിക്കുന്നത് ഭദ്രകാളിയെ തന്നെയാണ്.
നവരാത്രി ഏഴാം ദിവസം പരാശക്തിയുടെ ഭാവം ഭദ്രകാളി അഥവാ കാലരാത്രി എന്നതാണ്. വിജയദശമി മഹിഷാസുരനിൽ ഭഗവതി വിജയം വരിച്ച ദിവസമാണ് എന്നാണ് വിശ്വാസം. നിരവധി ഭക്തരാണ് ഈ ദിവസങ്ങളിൽ ഈ ക്ഷേത്രത്തിൽ ദർശത്തിനെത്തുന്നത്. കാളിദാസന് വിദ്യ പകർന്ന ഭഗവതി ആയതിനാൽ ഇവിടെ വിദ്യാരംഭം നടത്തുന്നതും ഐശ്വര്യകരമാണ് എന്ന് ഭക്തർ വിശ്വസിക്കുന്നു. അതിനാൽ ധാരാളം ഭക്തരാണ് ഇവിടെ വിദ്യാരംഭത്തിനായി എത്തിച്ചേരുന്നത്.
മഹാശിവരാത്രി
ശിവൻ ഇവിടെ മുഖ്യ പ്രതിഷ്ഠ ആയത് കൊണ്ടും 108 ശിവാലയങ്ങളിൽ ഉൾപ്പെടുന്നത് കൊണ്ടും ശിവരാത്രി ഈ ക്ഷേത്രത്തിൽ വിശേഷ ദിവസമാണ്.
തിരുവാതിര
ശിവശക്തി സാന്നിധ്യമുള്ള ഈ ക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിരയും പ്രധാന ദിവസമാണ്.
തിരുമാന്ധാംകുന്നു ഭഗവതിയുടെ മറ്റ് ആരാധനാ സ്ഥലങ്ങൾ
ദേശദൈവമായത്കൊണ്ട് വള്ളുവനാട്ടിലുടനീളം തിരുമാന്ധാംകുന്നിലമ്മയുടെ പ്രതിഷ്ഠയുണ്ട്. കൂടാതെ തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്ര സമീപം കൂപക്കര മഠത്തിലും തൃപ്പൂണിത്തുറയിലും കോഴിക്കോട് തളിയിലും മററും തിരുമാന്ധാംകുന്നിലമ്മയുടെ ആരാധന കാണാം. കോങ്ങാട്, മണ്ണൂർ, കിണാവല്ലൂർ, എടത്തറ തുടങ്ങിയ ദേശങ്ങളിലും വള്ളുവക്കോനാതിരിയുടെ അധികാര പരിധി എന്ന നിലക്ക് തിരുമാന്ധാംകുന്നിലമ്മയുടെ ആരാധനയുണ്ട്.
എത്തിച്ചേരുവാനുള്ള വഴി
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - അങ്ങാടിപ്പുറം - 1.2 കിലോമീറ്റർ അകലെ (ഷോർണൂർ-നിലമ്പൂർ റെയിൽവേ റൂട്ട്). കൊച്ചുവേളി നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്സ്, കോട്ടയം നിലമ്പൂർ എക്സ്പ്രസ്സ് എന്നിവ ഇവിടെ നിർത്തുന്ന ട്രെയിനുകളാണ്.
അടുത്തുള്ള മറ്റു പ്രധാന റെയിൽവേ സ്റ്റേഷനുകൾ- ഷൊർണൂർ - 35 കിലോമീറ്റർ അകലെ. ഷൊർണൂരിൽ നിന്നും അങ്ങാടിപ്പുറത്തേക്ക് ട്രെയിനുകൾ ലഭ്യമാണ്. തിരൂർ റെയിൽവേ സ്റ്റേഷൻ - 37 കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള പട്ടണം - പെരിന്തൽമണ്ണ - 3 കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള വിമാനത്താവളം - കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം - 40 കിലോമീറ്റർ അകലെ
ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് നിന്നും 19 കി.മി ദൂരം. ഏകദേശം 33 മിനിറ്റ് യാത്ര.
കാടാമ്പുഴയിൽ നിന്നും അങ്ങാടിപ്പുറത്തേക്ക് ഏകദേശം 22 കി.മി. 40 മിനിറ്റ് യാത്ര.
കോഴിക്കോട്-പാലക്കാട് ദേശീയപാത ഇതുവഴിയുള്ള പ്രധാന പാതയാണ്. പാലക്കാട് കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ ഇവിടെ എത്തിച്ചേരാം. പെരിന്തൽമണ്ണ വഴി ധാരാളം ബസുകളും ലഭ്യമാണ്. പാലക്കാട് നിന്നും ഏതാണ്ട് 69 കി.മി., കോഴിക്കോട് 64 കി. മി. ദൂരം.
തൃശ്ശൂരിൽ നിന്നും പട്ടാമ്പി വഴി ഇവിടെ എത്തിച്ചേരാം. ഏകദേശം 68 കി.മി. ദൂരം
ഗുരുവായൂരിൽ നിന്നും പട്ടാമ്പി വഴി ഏകദേശം 57 കി.മി. ദൂരം
ദർശന സമയം
രാവിലെ 4.30 am മുതൽ ഉച്ചക്ക് 12 pm വരെ. വൈകുന്നേരം 4 pm മുതൽ രാത്രി 8 pm വരെ.
Tuesday, February 27, 2024
തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം
പാമ്പുമേക്കാട്ടുമന
Monday, February 26, 2024
കയ്യിൽ സമയമുണ്ടോ? ... ഗുരുവായൂർക്ക് പോന്നോളൂ. 10 ദിവസം ക്ഷേത്രത്തിൽ ഉത്സവമാണ്.
കയ്യിൽ സമയമുണ്ടോ? ...
ഗുരുവായൂർക്ക് പോന്നോളൂ.
10 ദിവസം ക്ഷേത്രത്തിൽ ഉത്സവമാണ്.
കണ്ണനെ കാണാം, കാഴ്ചശീവേലി കാണാം, അമർന്ന മേളം ആസ്വദിക്കാം..
പുറത്തിറങ്ങിയാൽ കഞ്ഞിയും പുഴുക്കും കഴിക്കാം... പാള പ്ലേറ്റിൽ കുത്തരിക്കഞ്ഞി ചെറുചൂടിൽ... കുത്തിയ പച്ച പ്ലാവില കൊണ്ട് കോരി കുടിക്കാം. ഉപദംശമായി മുതിരയും ഇടിച്ചക്കയും പുഴുക്കുണ്ട്. പപ്പടമൊന്ന് പൊടിക്കാം. നാളികേര പ്പൂളും ശർക്കരയും ഇടയ്ക്കൊന്ന് കടിക്കാം
മുക്തകണ്ഠം കഴിക്കാം.
ഏമ്പക്കം വിട്ട് ഇറങ്ങിയാൽ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ഇരിക്കാം.
അഷ്ടപദി കേൾക്കാം, ആധ്യാത്മിക പ്രഭാഷണം കേൾക്കാം, നാഗസ്വരം ആസ്വദിക്കാം.
പുള്ളുവൻ പാട്ടും നങ്ങ്യാർ കൂത്തും തുള്ളലും ഭരതനാട്യവും വില്ലിന്മേൽ തായമ്പകയും മോഹിനിയാട്ടവും കുത്തിയോട്ടവും കളരിപ്പയറ്റും ... അങ്ങനെയങ്ങനെ വൈവിധ്യമാർന്ന കലാപരിപാടികൾ ആസ്വദിക്കാം .....
വീണ്ടും അകത്തൊന്ന് കയറിയാൽ ശ്രീഭൂതബലി ദർശനത്തിൻ്റെ തിരക്കായി.. ഭാഗ്യമുണ്ടെങ്കിൽ അകത്ത് കടന്ന് തൊഴാം.
ശീവേലി ആനകളെ കണ്ട് നിൽക്കാം-..
പ്രദക്ഷിണമായി കുളത്തിന് കിഴക്ക് ഭാഗത്ത് എത്തിയാൽ 'വൃന്ദാവനം' വേദിയായി. രാധികമാർ, ഗോപികമാർ മുല്ലപ്പൂ ചുറ്റലായി, വീര വീരാട... ചൊല്ലി കുമ്മിയടിക്കുന്നത് കാണാം...
ഈ വേദിയിൽ പുലരും മുതൽ സന്ധ്യവരെ കൈകൊട്ടിക്കളി മാത്രം.
അംഗനമാർ മൗലിയിൽ...
മുക്കുറ്റിയും കമുകിൻ പൂവും ചൂടി തിരക്ക് കൂട്ടുന്നുണ്ടാകും....
നടന്നു നീങ്ങുമ്പോൾ സ്വർണ ധ്വജത്തിൽ ഉത്സവക്കൊടി പാറിക്കളിക്കുന്നത് കാണാം. ഒരു നിമിഷം കണ്ണടച്ച് തൊഴുതോളൂ.
ശ്രദ്ധിച്ചാൽ ചെറുമണിനാദം കേൾക്കാം. സപ്തവർണക്കൊടിയിലെ കുടമണി കാറ്റിലാടുന്ന മന്ത്രസ്വനമാണത്.
നാലു നടകളിലെ അലങ്കാര വൈഭവം കാണാൻ മാത്രമുണ്ട്...
വിശന്നോ, കുറച്ച് കൂടി കഞ്ഞി കുടിച്ചോളൂ...
കലവറയൊന്ന് കാണേണ്ടേ ...
അമ്പമ്പോ ... വമ്പൻ കലവറ
മത്തൻ്റെയും ഇളവൻ്റെയും ഇടിച്ചക്കയുടെയും ചെറുമലകൾ ...
ഒരു ലക്ഷം കിലോ അരിയുടെ,
പതിനായിരം കിലോ പപ്പടത്തിൻ്റെ, 3600 കിലോ ഉപ്പിൻ്റെ സദ്യയും പകർച്ചയുമാണ് പത്തീസം .
2 കോടി 32 ലക്ഷം രൂപയുടെ അന്നദാനം.
കഷണം നുറുക്കുന്നവർ, വിറകടുക്കുന്നവർ, അരി കഴുകുന്നവർ, ഇല തുടയ്ക്കുന്നവർ കുഞ്ചന് വർണിക്കാവുന്ന രാജസൂയത്തിൻ്റെ അഗ്രശാലയാണിത്.
ഒന്ന് വിശ്രമിച്ചോളൂ. ഇനി കൂത്ത് കാണണോ. കൂത്തമ്പലത്തിൽ ഒരു മണിക്ക് കൂത്ത് തുടങ്ങും.
3.30 ആയി....
കാഴ്ചശീവേലിയും മേളവും തുടങ്ങുകയായി.
മേളം കഴിഞ്ഞാൽ ദീപാരാധന തൊഴാം. കേളിയും മദ്ദളപ്പറ്റും ആസ്വദിക്കാം. പടിഞ്ഞാറു ഭാഗത്ത് പാഠകം കേൾക്കാം. രാമകഥ പറഞ്ഞ് ഒന്നിലേറെ പാഠകക്കാർ....
മണി അഞ്ചായാൽ വൈഷ്ണവം വേദി സജീവമാകും...
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാരൂപങ്ങളാണ്.
മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി നൃത്തങ്ങൾ കാണാം.
രാത്രിയാൽ ചോറ്, രസ കാളൻ, ഉപ്പിലിട്ടത്, പപ്പടം കൂട്ടി ഊണ് കഴിക്കാം.'
ശ്രീഭൂതബലി എഴുന്നള്ളിച്ചിട്ടുണ്ടാകും. വടക്കെ നടയ്ക്കൽ സ്വർണപഴുക്കാമണ്ഡപത്തിൽ വീരാളിപ്പട്ട് വിരിച്ച് കണ്ണൻ എഴുന്നള്ളിയിരിക്കും. മുന്നിൽ ദീപം, ധൂപം, അലങ്കാരം
ഗണപതിക്കയ്യ് കൊട്ടി വച്ച് തായമ്പക തുടങ്ങുകയായി. ഏഴ് ദിവസം.. 3 തായമ്പക വീതം. ...
തുടക്കക്കാരും പരിണത പ്രജ്ഞരും..
ഇത്ര അടുക്കും ചിട്ടയുമായി ഒരു തായമ്പക ഉത്സവം മറ്റൊരിടത്തും ഉണ്ടാകില്ല.
തായമ്പകയിലെ അത്യാധുനികരുടെ വേഷം കെട്ടും ഗോഷ്ടികളും ഇല്ലാത്ത പ്രതിഭയുടെ തിളക്കമുള്ള തായമ്പക..
മലമക്കാവും പാലക്കാടും കണ്ണൂർ ശൈലികളും കണ്ട് രസിക്കാം.
ചക്രവർത്തിയുടെ ദർബാർ പോലെയാണ് ഇവിടം. കണ്ണൻ കൺമുന്നിലുണ്ട്. പരാതികൾ പരിഭവങ്ങൾ പറയാം. ഉടൻ പരിഹാരമെന്ന് അനുഭവസ്ഥർ .
തായമ്പക കഴിയുമ്പോൾ രാത്രി ഒരു മണിയാകും. കുറച്ച് കൊമ്പ് പറ്റ്, കുഴൽപറ്റ് കേൾക്കാം...
ദാ വിളക്ക് എഴുന്നള്ളിപ്പായി.
മൂന്നാനകൾ നിരന്നു. ചുറ്റുവിളക്കുകൾ തെളിഞ്ഞു. പ്രദക്ഷിണം പൂർത്തിയാക്കി ഭഗവാനെ അകത്തേയ്ക്ക് എഴുന്നള്ളിച്ചു. ഓല വായിച്ച്, തൃപ്പുക നടത്തി. കണ്ണന് പള്ളിയുറക്കമായി.
പുറത്തിറങ്ങിയാൽ മൂന്ന് മണിക്ക് നിർമാല്യ ദർശനത്തിന് കാത്തു നിൽക്കുന്നവരുടെ വരി കാണാം. കുളിച്ച് കൂടെ ചേർന്നാൽ നിർമാല്യം മുതൽ അടുത്ത ദിവസത്തെ ഉത്സവം കൂടാം.
നിത്യോത്സവമാണ് ഗുരുവായൂരിൽ. ദിവസം 3 നേരം ആനയെ എഴുന്നള്ളിച്ച് മേളത്തോടെ ശീവേലി. ചുരുങ്ങിയത് 5000 പേർക്കെങ്കിലും സദ്യ, കുറഞ്ഞത് 20,000 പേരുടെയെങ്കിലും തിരക്ക്.
ഇങ്ങനെ എന്നും ഉത്സവമായാൽ ശരിക്കുള്ള ഉത്സവം എങ്ങനെ തുടങ്ങും.
ഇല്ലായ്മയിൽ നിന്ന് തുടങ്ങാം. കൊടിയേറ്റ ദിവസമായ ഇന്ന് കാലത്ത് ആന ഇല്ലാതെയാണ് ശീവേലി. വർഷം മുഴുവൻ ആനയെ എഴുന്നള്ളിക്കുന്ന ക്ഷേത്രത്തിൽ ഒരു നേരത്തെ സങ്കട ശീവേലി.
ഉച്ചകഴിഞ്ഞാൽ ആനയോട്ടമായി. കൃത്യം മൂന്നിന്. ആനകൾ കൂട്ടത്തോടെ ഓടിയെത്തും. പിന്നെ ഉത്സവ സമൃദ്ധിയാണ്.
രാത്രിയാണ് കൊടിയേറ്റം. കുംഭം പൂയം രാത്രിയുള്ളപ്പോൾ സ്വർണ കൊടിമരത്തിൽ വർണ കൊടി ഉയരും.
ഉത്സവം എത്തി എന്ന അറിയിപ്പായി...
എന്നാൽ പുറപ്പെട്ടോളൂ...
സമയക്കുറവ് പറഞ്ഞ് തിരക്ക് കൂട്ടണ്ട. ഇവിടെ നല്ല തിരക്കാകും.
സമയം നല്ലോണം വേണട്ടോ... വന്നോളൂ